അവലോകനം

Mon, 07/02/2012 - 13:57 — B Abubakr

സുഹൃത്തുക്കളെ, ഈയടുത്ത കാലത്തായി വായിച്ച ഒരു ബ്ലോഗ് പോസ്റ്റാണ് ഇങ്ങിനെ ഒരു പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. പ്രമേയത്തിലെ പുതുമ എന്നൊക്കെ കൊട്ടിപ്പാടി ആ ബ്ലോ‌ഗര്‍ നടത്തിയ കാംമ്പൈനിങ്ങിന് ഞാന്‍ ഇരയായെന്ന് വേണം പറയാന്‍. നോണ്‍ലീനിയര്‍ ശൈലിയിലേക്ക് എത്തിനോക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യത്തെ പുകഴ്ത്താന്‍ തുടങ്ങുമ്പോളേക്കും ആ പോസ്റ്റിലെ സാമുഹിക വിരുദ്ദതയുടെ ഓര്‍മ്മ എന്നെ പ്രകോപിതനാക്കുന്നു. ഇത്തരം വിഷം നിറഞ്ഞ കഥകള്‍ എഴുതാന്‍ എങ്ങിനെ ഇന്നത്തെ തലമുറക്ക് കഴിയുന്നു എന്ന് ആലോചിക്കുമ്പോള്‍ എനിക്കരിശം നിയന്ത്രിക്കാനാവുന്നില്ല.
ഉദ്വേഗം, കഥ, ഡിറ്റക്ടീവ്കഥ, മിനിക്കഥ ഇതാണ് ആ മഹാന്‍ ഈ പോസ്റ്റിനിട്ട ലേബലുകള്‍. ഇതില്‍ ഉദ്വേഗം എന്താണെന്ന് കണ്ടെത്താനുള്ള വായനക്കാരുടെ ഉദ്വേഗമാവും പ്രിയ സുഹൃത്ത് ഉദ്ദേശിച്ചത്. ഇതിന്റെ പേരായ “ലെവല്‍ ക്രോസ്സ്”(കൃസ്തീയതയുടെ മേല്‍ക്കോയ്മ ‘ക്രോസ്സ്’ എന്ന പ്രയോഗത്തില്‍ ഇല്ലേ?) കാണുമ്പോള്‍ ഏതൊരു മനുഷ്യനും ഊഹിക്കാവുന്നതേ ഉള്ളൂ ഇതിലെ കഥാംശം. “ഗേറ്റില്‍ കുടുങ്ങിയ താക്കോല്‍” എന്ന് പേരിടാഞ്ഞത് നന്നായി.
സമൂഹത്തിലെ ജാതി മത വ്യവസ്ഥക്ക് താങ്ങ് തടിയാവുകയാണ് പേരില്‍ തന്നെ ജാതി ഉള്ള ബ്ലോഗര്‍ ചെയ്തത്. ഈ കഥയിലെ ശ്യാം എന്ന കഥാപാത്രത്തിന് സര്‍നേം ഇടാത്തത് തന്നെ അദ്ദേഹം താഴ്ന്നജാതിയില്‍ പെട്ടതാണെന്ന് നമ്മളെ അറിയിപ്പിക്കാനായിരുന്നു(ശ്യാം എന്ന പദത്തിന്റെ അര്‍ഥം തന്നെ കറുപ്പ് എന്നാണല്ലോ) . വായനക്കാരെ കൊണ്ട് ശ്യാം വൃത്തികെട്ടവനും ദുഷ്ചിന്തയുള്ളവനും തീവ്രവാദിയാണെന്നും ആത്മഹത്യചെയ്യാനൊരുങ്ങുന്ന ഭീരുവാണെന്നും വരെ വിചാരിപ്പിക്കാനാണ് ബ്ലോഗര്‍ ശ്രമിച്ചിരിക്കുന്നത്. ഇതില്‍ കൂടുതലെങ്ങിനെയാണ് ജാതിയുടെ പേരില്‍ ഒരാളെ ചവുട്ടിതാഴ്ത്തുന്നത്. എന്ത് കൊണ്ട് ശ്യാം കെ നായര്‍ എന്നോ ശ്യാമകൃഷണന്‍ നമ്പൂതിരിയെന്നോ പേര് കൊടുത്തില്ല? ശ്യാമിനെ പോങ്ങന്‍ എന്ന് ഗാറ്ഡിനെ കൊണ്ട് വിളിപ്പിച്ചതെന്തിനാണെന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്ക് മനസിലാവുമല്ലോ. എന്ത് കൊണ്ട് ബ്ലോഗര്‍ കാറിലും ശ്യാം ബൈക്കിലും ഉച്ചച്ചൂടില്‍ വെന്തുരുകുന്ന നഗരത്തിലൂടെ സഞ്ചരിപ്പിച്ചു ഈ ബ്ലോഗര്‍?

ജാതിയുടെ പേരില്‍ മനുഷ്യനെ കരിവാരിത്തേക്കുക എന്നത് മാത്രമല്ല ഈ പോസ്റ്റിലുള്ള സാമൂഹ്യ വിരുദ്ദത. ഈ പോസ്റ്റ് വായിക്കരുതെന്ന് വിദ്യാര്‍ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തെങ്കിലും , ഇതു വായിക്കുന്ന മറ്റുള്ള യുവാക്കളെ ഒരിക്കല്‍ പോലും അദ്ദേഹം പരിഗണിച്ചില്ല. ഇത് വായിച്ച പലരും ഇനിമുതല്‍ ഒരു ലെവല്‍ ക്രോസിനെ പേടിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയില്‍ കണ്ടുമുട്ടുന്ന സുഹൃത്ത് എന്തെങ്കിലും പ്രശ്നത്തിലാണെങ്കിലും അത് വെറും താക്കോല്‍ കേസാണെന്ന് വച്ച് അവഗണിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യന്‍ റെയില്‍വേയെ കരിവാരിത്തേക്കുകയാണ് താക്കോല്‍ കൊളുത്തിയിടാവുന്ന തരത്തിലുള്ള ഗേറ്റിനെ ഈ കഥയില്‍ ഉള്‍പ്പെടുത്തി ബ്ലോഗര്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്.
ഇനി ഇതിലെ വളരെ കൊട്ടിഘോഷിക്കപ്പെടുന്ന കലാമൂല്യം വ്യത്യസ്തതയാര്‍ന്ന പ്രമേയം എന്നിവയാണ് വിജയമെന്ന് നിങ്ങള്‍ വാദിക്കുന്നെങ്കില്‍ ഞാന്‍ നിങ്ങളുടെ സഹൃദയതയെ ചോദ്യം ചെയ്യാന്‍ പ്രേരിതനാവുന്നു. അതു പോലെ ഇത് ഇത് പോലെ അത് എന്ന ലെവെലില്‍ നിന്ന് അദ്ദേഹം മോചിതനായെന്നത് സ്ത്യുത്യര്‍ഹമാണ്. പക്ഷെ ഒരു നോണ്‍ലീനിയര്‍ ശൈലിയിലെത്തിച്ചേരാന്‍ ഇനിയും ഒരുപാട് സഞ്ചരിക്കാനൂണ്ട് അദ്ദേഹത്തിന്.